വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സഞ്ചരിച്ചിരുന്ന മറൈൻ വൺ സൈനിക ഹെലികോപ്റ്റർ ഒരു യാത്രാവിമാനത്തിന് അപകടകരമായ രീതിയിൽ വളരെ അടുത്തുകൂടി പറന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ ട്രംപിന്റെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൊവ്വാഴ്ച വാഷിങ്ടൺ ആകാശപരിധിയിലാണ് സംഭവം നടന്നത്. ട്രംപിനെ വഹിച്ചിരുന്ന ഹെലികോപ്റ്റർ ഒരു വാണിജ്യ യാത്രാവിമാനത്തിൽ നിന്ന് ഒരു മൈലിൽ താഴെ മാത്രം അകലത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിലെ വ്യക്തതക്കുറവാണ് വിമാനങ്ങൾ തമ്മിൽ അപകടകരമായ സമീപനം ഉണ്ടായതിന് കാരണമായത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു.
വാഷിങ്ടണിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട യാത്രാവിമാനവും ട്രംപിനെ വഹിച്ച മറൈൻ വൺ ഹെലികോപ്റ്ററും തമ്മിൽ നിർബന്ധമായും പാലിക്കേണ്ട സുരക്ഷിത അകലം നഷ്ടമായതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.സംഭവത്തിന്റെ സാഹചര്യങ്ങളും എയർ ട്രാഫിക് നിയന്ത്രണത്തിലെ പിഴവുകളുമടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Mid-air scare for Trump as chopper carrying him flies too close to passenger jet