അമേരിക്ക – ഇസ്രയേൽ – ഇറാൻ സംഘർഷത്തിന് അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ ചർച്ച ഫലപ്രദമെന്ന് പറഞ്ഞ ട്രംപ് ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി.
ചർച്ചയിൽ മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂർണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയിൽ കുറിച്ചു. ചർച്ചകൾ തീവ്രവും വിശദവും ക്രിയാത്മകവുമായിരുന്നു, വരും ദിവസങ്ങളിലും ഇത് തുടരും. ഈ പശ്ചാത്തലത്തിൽ, ആസൂത്രിതമായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അദ്ദേഹം യുഎസ് പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചു.
എന്നാൽ, ഇറാനും യുഎസുമായി ഒരു ചർച്ചയും നടന്നു വരുന്നില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് പിന്മാറിയതെന്ന് കാബൂളിലെ ഇറാൻ എംബസി. ചർച്ചകളുടെ വിശദാംശങ്ങളോ വ്യക്തമായ കരാറുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
